National
ന്യൂഡൽഹി: കുട്ടികൾക്കതിരേയുള്ള ലൈംഗികാതിക്രമ സംഭവങ്ങളിൽ സ്കൂൾ അധികൃതർക്കു പരാതി ലഭിച്ചിട്ടും സ്വന്തം നിലയിൽ അന്വേഷണം നടത്തി ഒത്തുതീർപ്പിനു ശ്രമിച്ചാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി.
ഇരയായ കുട്ടിയിൽനിന്ന് നേരിട്ടു പരാതി ലഭിച്ചശേഷം തങ്ങൾ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സ്കൂൾ അധികൃതർക്കു കഴിയില്ലെന്നും ജസ്റ്റീസുമാരായ കെ.വി. വിശ്വനാഥൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എട്ടുവയസുകാരിയായ വിദ്യാർഥിനി സീനിയർ വിദ്യാർഥിയിൽനിന്നു നേരിട്ട അതിക്രമം പോലീസിനെ അറിയിക്കാതെ മറച്ചുവച്ച ഗോഹട്ടിയിലെ സ്കൂൾ പ്രധാനാധ്യാപികയെ കേസിൽനിന്ന് ഒഴിവാക്കിയ വിചാരണ കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നടപടി.
ഒരു കുറ്റം നടന്നിട്ടുണ്ടോയെന്നു കണ്ടെത്തേണ്ടത് പോലീസിന്റെ അന്വേഷണത്തിലൂടെയാണെന്നും സ്കൂൾ അധികൃതരുടെ മുൻകൂർ അന്വേഷണം തെളിവുകൾ നശിപ്പിക്കപ്പെടാൻ മാത്രമേ കാരണമാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
കുട്ടിയുടെ പരാതി നേരിട്ടു ലഭിച്ച ഹെഡ്മിസ്ട്രസിനെതിരേ മാത്രം വിചാരണ തുടരാൻ ഉത്തരവിട്ട കോടതി സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലാതിരുന്ന പ്രിൻസിപ്പൽ, വാർഡൻ എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റു വിദ്യാർഥികളെയും കേസിൽനിന്ന് ഒഴിവാക്കി.
Kerala
തലശേരി: പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചൊക്ലി സ്വദേശി സുഹൈലിനെയാണ് (38) മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്.
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്.
കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), ചൊക്ലി സ്വദേശി സുഹൈൽ എന്നിവർക്കെതിരെ ചേവായൂർ പോലീസ് കേസെടുത്ത് കൊളവല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങിനിന്നത്. എന്നാൽ, കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കി. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടു. പെൺകുട്ടി തിരൂരിൽ വച്ച് സുഹൈലിനെ പരിചയപ്പെട്ടു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് സുഹൈൽ പെൺകുട്ടിയെ കൊളവല്ലൂർ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്.
തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിനു മൊഴി നൽകിയത്. നിലവിൽ ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയത്. പോലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു.